Monday, 16 May 2011

ചില തിരഞ്ഞെടുപ്പ്‌ വിശേഷങ്ങള്‍

തിരഞ്ഞെടുപ്പു മാമാങ്കം കഴിഞ്ഞ്‌ ഒരു മാസം കഴിഞ്ഞാണ്‌ ഫലം വന്നത്‌. ഇത്രയും കാലത്തെ കാത്തിരിപ്പ്‌ കേരള ചരിത്രത്തില്‍ ഇതാദ്യമാണെന്ന് തോന്നുന്നു.എന്തൊക്കെയായാലും ആധി പിടിച്ച്‌ സ്ഥാനാര്‍ഥികള്‍ ചാവാറായി എന്നതാണ്‌ സത്യം.വമ്പിച്ച ഭൂരിപക്ഷം പ്രതീക്ഷിച്ച്‌ വലതന്മാരും കടന്ന് കൂടുമെന്ന് കണക്ക്‌ കൂട്ടി ഇടതന്മാരും അക്കൌണ്ട്‌ തുറക്കുമെന്നുറപ്പിച്ച്‌ കാവിക്കാരും മനസ്സില്‍ കണ്ടപ്പോള്‍ കേരള നാട്ടിലെ പ്രബുദ്ധരായ ജനങ്ങള്‍ മനസ്സില്‍ കണ്ടത്‌ മട്ടൊന്നായിരുന്നു.ഒടുവില്‍ വോട്ട്‌ പെട്ടി പൊട്ടിച്ചപ്പോള്‍ എല്ലാവരും ഞെട്ടി. ഇടതന്മാര്‍ക്ക്‌ അടി തെറ്റി,വലതന്മാര്‍ക്ക്‌ അടി കിട്ടി ,കാവിക്കാരാകട്ടെ ഒരടി പോലും മുന്നോട്ട്‌ പോയതുമില്ല.

അച്ചുമാമന്റെ ചിറകിലേറിപ്പറന്ന ഇടതന്മാര്‍ സ്പോര്‍ട്സ്‌മാന്‍ സ്പിരിറ്റോടെ തോറ്റു,വന്‍ വിജയം പ്രതീക്ഷിച്ച കോണ്‍ഗ്രസ്‌ ഇത്‌ വരെ "നോര്‍മല്‍" ആയിട്ടില്ല.മാണി സാര്‍ മൂക്കു കൊണ്ട്‌ "ക്ഷ" വരച്ചു,പിള്ള,ജേക്കബ്‌ കോണ്‍ഗ്രസുകാര്‍ മാനം കാത്തു,ഗൌരിയമ്മയും എം.വി.ആറും "യുവത്വത്തില്‍" കിട്ടിയ തോല്‍വിയില്‍ നിരാശരാണ്‌.വീരന്‌ പ്രതീക്ഷിച്ചത്ര ധീരത കാട്ടാനായില്ല.എന്നാല്‍ 20 സീറ്റ്‌ നേടി മുസ്ലിം ലീഗ്‌ ചരിത്രം സൃഷ്ടിച്ചു.പാണ്ടിക്കടവത്ത്‌ കുഞ്ഞാലിക്കുട്ടി എന്ന കുഞ്ഞാപ്പ വീണ്ടും കേരള രാഷ്ട്രീയത്തിലെ പുലിക്കുട്ടിയായി.മലപ്പുറം കീഴടക്കാനുള്ള ചങ്കുറപ്പ്‌ കമ്മ്യൂണിസ്റ്റുകാര്‍ ഇനിയും നേടിയിട്ടില്ല എന്നു പ്രഖ്യാപിച്ച്‌ ഇടതന്മാര്‍ മലപ്പുറത്ത്‌ എട്ടു നിലയില്‍ പൊട്ടി.അതോടൊപ്പം മല പോലെ വന്ന സുഡാപ്പികളും മൌദൂദികളും എലി പോലെ പോയി.

ഒരു പക്ഷേ മലപ്പുറത്തുകാര്‍ക്ക്‌ വിജയം ഒരു മധുരപ്രതികാരമാണ്‌.കോപ്പിയടിച്ചാണ്‌ മലപ്പുറത്തെ പുലിക്കുട്ടികള്‍ പരീക്ഷ പാസാവുന്നതെന്നും റാങ്ക്‌ മേടിക്കുന്നതെന്നും പറഞ്ഞ കേരള മുഖ്യന്റെ പഴകിയ പ്രസ്താവന ഇന്നും മലപ്പുറത്തിന്റെ നെഞ്ചില്‍ കിടന്ന് നീറുന്നു,മലപ്പുറത്തിന്റെ ചുണക്കുട്ടികള്‍ ഇതിന്‌ മറുപടി നല്‍കിയത്‌ ഉത്തരക്കടലാസുകളിലൂടെയായിരുന്നു,എന്‍ട്രന്‍സിലും ബോര്‍ഡ്‌ പരീക്ഷകളിലുമെല്ലാം മാര്‍ക്ക്‌ വാങ്ങികൂട്ടിയതിന്‌ പിന്നാലെ ബാലറ്റിലൂടെയും മലപ്പുറത്തെ യുവത മറുപടി കൊടുത്തെന്ന് ഞാന്‍ വിശ്വസിക്കുന്നു.

1 comment:

  1. നൂറു സീറ്റ് നേടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് വമ്പു പറഞ്ഞിരുന്നവരാന് യു ഡി എഫുകാര്‍. ഇലക്ഷന്‍ കഴിഞ്ഞപ്പോള്‍ യു ഡി എഫിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസ്സിനു കിട്ടിയത് പ്രതിപക്ഷത്തിരിക്കുന്ന സീ പി എം-നേക്കാള്‍ 8 സീറ്റ് കുറവ്! ഭരണമാറ്റം പതിവായിരുന്ന കേരളത്തില്‍ ജനം ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് വേണം യു ഡി എഫിന്റെ ഈ നേരിയ വിജയത്തിലൂടെ മനസ്സിലാകുന്നത്. കോപ്പി അടിച്ചു എന്ന ആരോപണത്തിന് റാങ്ക്-ഇലൂടെ മറുപടി കൊടുത്ത മലപ്പുറത്തെ ജനങ്ങള്‍ ബാലറ്റിലൂടെ പ്രകടിപ്പിച്ചതും ഈ വികാരമാണെന്ന് പറഞ്ഞാല്‍ ഇത്തിരി കടുത്തതാകും. പാഠപുസ്തകങ്ങള്‍ തെരുവിലിട്ട് കത്തിച്ച പാര്‍ട്ടിക്ക് തന്നെ വോട്ട് കൊടുത്തുകൊണ്ട് വേണമല്ലോ മുഖ്യമന്ത്രിക്ക് മറുപടി കൊടുക്കാന്‍. ഇനി ഇവിടെ കൊടുത്തിരിക്കുന്ന അവലോകനം കൂടെ വായിക്കാം.http://bit.ly/iC9PBW

    ReplyDelete